ഓർമകളുടെ ആകാശത്തിനു കീഴെ
മറവി കൊണ്ടൊരു മേല്ക്കൂര പണിതു ഞാൻ.
എന്നിട്ടും കിളിവാതിലിലൂടൊരാകാശക്കീറ്!
വാതിൽപ്പാളികൾ ചേർത്തടച്ചു മലര്ന്നുകിടക്കവേ
ചിതറിവീഴുന്നു ഓർമകളുടെ വെയിൽക്കിണ്ണം!
തിരശീല വലിച്ചിട്ട് ഞാനാ
വെയില്ചീളുകൾ തുടച്ചെടുത്തു.
വെയില്ക്കുരുന്നുകൾ മരിച്ചുവീണപ്പോൾ
ജാലകപ്പഴുതിലൂടരിച്ചുവരുന്നു
ഓർമകളുടെ നിലാപ്പെയ്ത്ത്!
ചോരുന്ന മേല്ക്കൂരയിലൂടെന്നെ നനയ്ക്കുന്നു
തോരാതെ കരഞ്ഞുംകൊണ്ടൊരു
കരിമേഘക്കുഞ്ഞിൻ ഓർമപ്പെയ്ത്ത്!
നാശം!
എത്ര കഴുകിയിട്ടും പോവുന്നില്ലല്ലോ
നിന്റെ ഓർമകളുടെ വെളുത്തുള്ളിമണം.
കവിതപ്പെയ്ത്ത്
ReplyDelete