സ്വപ്നങ്ങളുടെ നേർത്ത കമ്പളത്തിനുള്ളിൽ
ലോകം സുഖമായുറങ്ങുമ്പോഴും
ഞാൻ അവസാനത്തെ കവിതയെഴുതുകയാണ്.
ഇനിയെന്റെ പേനത്തുമ്പിൽ
ഒരു വേനൽ ചിറകു വിരിക്കയില്ല
ഒരു മഴക്കാലം പെയ്തു നിറയുകയില്ല.
പ്രണയം കവിൾ തുടുപ്പിക്കുകയോ
ഗുൽമോഹർ ഋതുമതിയാവുകയോ ഇല്ല.
വേദനയുടെ മൂർച്ഛയിൽ നിന്നുമൊരു
കവിതക്കുഞ്ഞും ഇനി പിറന്നു വീഴുകയില്ല.
പൂത്തുവിടർന്നതും പൂക്കാൻ മറന്നതുമായ
സ്വപ്നങ്ങളുടെ വർണങ്ങൾ ചാലിച്ച്
എന്നിലെ പ്രണയഹർഷങ്ങളെല്ലാം
തൂലികത്തുമ്പിലാവാഹിച്ചു
നോവിന്റെ അവസാനതുള്ളിയും ഊറ്റി
ഞാനെഴുതുകയാണ് - അവസാനകവിത.
കവിതയാം ലഹരിയുടെ മഷി കുടിച്ചുവറ്റിച്ച
തൂലികയിൽ നിന്നിനി പിറന്നുവീഴുക
മൌനത്തിൻ ചാപിള്ളക്കുഞ്ഞുങ്ങളാവും.
രാവേറെയായെന്നൊരു കിളി ചിലയ്ക്കുമ്പോഴും
പാരിജാതത്തിൻ മദഗന്ധം പരക്കുമ്പോഴും
രാത്രിമഴയിൽ ഭൂമി പുളകിതയാവുമ്പോഴും
ഇരുളിലേക്ക് ജാലകങ്ങൾ തുറന്നിട്ട്
പാതിരാക്കാറ്റിൽ ഇളകുന്ന മുടിയൊതുക്കി
ഞാൻ എഴുത്തുമേശയ്ക്കു മുൻപിലാണ്.
അതെ,
ഞാൻ കവിത കുറിക്കുകയാണ്
അവസാനത്തെ കവിത!