എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Saturday 11 May 2013

അവസാനത്തെ കവിത


അവസാനത്തെ കവിത കുറിക്കുകയാണ് ഞാൻ.
സ്വപ്നങ്ങളുടെ നേർത്ത കമ്പളത്തിനുള്ളിൽ 
ലോകം സുഖമായുറങ്ങുമ്പോഴും 
ഞാൻ അവസാനത്തെ കവിതയെഴുതുകയാണ്.

ഇനിയെന്റെ പേനത്തുമ്പിൽ 
ഒരു വേനൽ ചിറകു വിരിക്കയില്ല 
ഒരു മഴക്കാലം പെയ്തു നിറയുകയില്ല.
പ്രണയം കവിൾ  തുടുപ്പിക്കുകയോ 
ഗുൽമോഹർ ഋതുമതിയാവുകയോ ഇല്ല.
വേദനയുടെ മൂർച്ഛയിൽ നിന്നുമൊരു
 കവിതക്കുഞ്ഞും ഇനി പിറന്നു വീഴുകയില്ല.

പൂത്തുവിടർന്നതും പൂക്കാൻ മറന്നതുമായ 
സ്വപ്നങ്ങളുടെ വർണങ്ങൾ ചാലിച്ച് 
എന്നിലെ പ്രണയഹർഷങ്ങളെല്ലാം 
തൂലികത്തുമ്പിലാവാഹിച്ചു 
നോവിന്റെ അവസാനതുള്ളിയും ഊറ്റി 
ഞാനെഴുതുകയാണ് - അവസാനകവിത.

കവിതയാം ലഹരിയുടെ മഷി കുടിച്ചുവറ്റിച്ച 
തൂലികയിൽ നിന്നിനി പിറന്നുവീഴുക 
മൌനത്തിൻ ചാപിള്ളക്കുഞ്ഞുങ്ങളാവും.

രാവേറെയായെന്നൊരു കിളി ചിലയ്ക്കുമ്പോഴും 
പാരിജാതത്തിൻ മദഗന്ധം പരക്കുമ്പോഴും 
രാത്രിമഴയിൽ ഭൂമി പുളകിതയാവുമ്പോഴും 
ഇരുളിലേക്ക് ജാലകങ്ങൾ തുറന്നിട്ട്‌ 
പാതിരാക്കാറ്റിൽ ഇളകുന്ന മുടിയൊതുക്കി 
ഞാൻ എഴുത്തുമേശയ്ക്കു മുൻപിലാണ്.

അതെ,
ഞാൻ കവിത കുറിക്കുകയാണ് 
അവസാനത്തെ കവിത!

Thursday 2 May 2013

വിഭജനം

നിമിഷാർദ്ധത്തിന്റെ (അ)വിവേകത്തിൽ 
ആരോ വരച്ചിട്ട നിയന്ത്രണരേഖ. 
അർത്ഥശൂന്യമായൊരു വരയ്ക്കിരുപുറം 
വിഭജിക്കപ്പെട്ടതറിയാതെ ഇരുമനസ്സുകൾ 
വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങൾക്കൊടുവിൽ
 ഹൃദയത്തിൽ നിന്നും മസ്തിഷ്കത്തിലേക്ക്‌
 പലായനം ചെയ്യുന്ന അഭയാർഥി- പ്രണയം. 
പറിച്ചുനടലിന്റെ ആഘാതത്തിൽ 
ആത്മാവിന്റെ പുറമ്പോക്കുകളിൽ
വേരുപേക്ഷിച്ചു പാഞ്ഞ പ്രണയത്തിന്റെ നഗ്നത!
പൊള്ളയായ പ്രത്യയശാസ്ത്രങ്ങളും 
പ്രായോഗികതയുടെ ()ധർമബോധങ്ങളും കൊണ്ട് 
ആരൊക്കെയോ ചമച്ച ചക്രവ്യൂഹത്തിൽ 
സ്വത്വം നഷ്ടപ്പെട്ടു,ലോകം നഷ്ടപ്പെട്ട് നാം. 
ഇപ്പോഴും നിസ്സംഗതയുടെ പൊയ്മുഖത്തിനടിയിൽ 
തിളച്ചു തൂവുകയാണ്-എന്നിൽ നീയും നിന്നിൽ ഞാനും.