തുടുത്തുമിനുത്ത കാപ്പിപ്പഴങ്ങൾക്കിടയിൽ
മധുരം തേടി ചിതറിനടപ്പുണ്ട് ഉറുമ്പുകൾ.
ഓർക്കാപ്പുറത്ത് വീശിയൊരു മുരടൻ കാറ്റിന്റെ
ഭീഷണിയിൽ കാലിടറി വീഴുന്നുണ്ട് ചിലർ.
നിലം പറ്റിയിട്ടും പൊഴിഞ്ഞുവീണ ഓർമപ്പൂക്കളിൽ
തേൻ നുകർന്ന് സ്വയം മറക്കുന്നു ചിലരിപ്പോഴും.
പുതുമഴയിൽ അലിഞ്ഞുപോവുമെന്നറിഞ്ഞിട്ടും
പണിതുയർത്തുന്നുണ്ട് സ്വപ്നസൗധങ്ങൾ.
മോക്ഷമാർഗം തേടി പിൻവലിയുന്ന സന്യാസിയുറുമ്പുകൾ
ഇരുണ്ട ഭൂഗർഭ അറകളിൽ തപസ്സു ചെയ്യുന്നു.
ചിറകു മുളച്ച ചില മാലാഖമാർ
നിരാസങ്ങളുടെ വേവിൽ ഉന്മാദനടനമാടുന്നു.
ഓർമയുടെ ലഹരിയിൽ നിന്നൊരു കടിയാലുണർത്തിയ
കുഞ്ഞനുറുമ്പിനെ
രണ്ടു വിരലുകൾക്കിടയിൽ ഞെരിച്ചു കളഞ്ഞു ഞാൻ.
എന്നാലുമിപ്പോഴും വരിവരിയായി വരുന്നുണ്ട്
എണ്ണിയാലൊടുങ്ങാങ്ങാത്ത ഉറുമ്പിൻപറ്റം.