എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Saturday, 12 January 2013

ഈ പുണ്യഭൂവില്‍.. .,......

വീണ്ടും ഒരു ഡിസംബര്‍!.,
           ഇനിയും പോകാന്‍ കൂട്ടാക്കാതെ ദൂരെയൊരു മലമുകളില്‍ നിന്ന് ഒളിഞ്ഞു നോക്കുന്നുണ്ട് അസ്തമയസൂര്യന്‍.1., കുങ്കുമം പുരണ്ട സുന്ദരമായൊരു  സന്ധ്യയില്‍ ചായ കുടിച്ചു വര്ത്തമാനം  പരഞ്ഞിരിക്കുകയായിരുന്നു ഞങ്ങള്‍.,. ഇത്തവണ വിരുന്നുകാരും കൂടെയുണ്ട്. മാമനും കുടുംബവും. എല്ലാ വര്‍ഷവും ക്രിസ്മസ് അവധിക്കു അവര്‍ ഇവിടെ വരാറുണ്ട്.  ഞങ്ങളൊന്നിച്ചാണ് പിന്നെ യാത്രകള്‍.. അച്ഛന് വല്യ നിര്‍ബന്ധമാണ്‌ ഓരോ തവണയും ഒരു പുതിയ സ്ഥലമെങ്കിലും അവരെ കാണിക്കണം എന്ന്. 
        ഇത്തവണ അവര്‍ക്ക് തിരുനെല്ലി ക്ഷേത്രം കാണണമെന്ന് നിര്‍ബന്ധം. എങ്കില്‍ നാളെ രാവിലെ തന്നെ പോകാമെന്നായി അച്ഛന്‍., പക്ഷേ ഒരു വ്യവസ്ഥ - വെളുപ്പിന് 5 മണിയാവുമ്പോഴേക്കും എല്ലാവരും തയ്യാറായിരിക്കണം. (ഇത് ഞങ്ങള്‍ സ്ത്രീജനങ്ങളെ മാത്രം ഉദ്ദേശിച്ചാണ്. ഒരിക്കല്‍ പോലും ഞങ്ങള്‍ കൃത്യസമയത്ത്  ഇറങ്ങാറില്ലെന്നും , മാത്രമല്ല ഒരു  മണിക്കൂറെങ്കിലും വൈകിയാലെ ഞങ്ങള്‍ക്കൊരു സമാധാനം കിട്ടൂ എന്നുമാണ് അച്ഛന്റെ വാദം. എവിടെയെങ്കിലും പോവാനുണ്ടെങ്കില്‍ അര മണിക്കൂര്‍ മുന്‍പ് തന്നെ തയ്യാറായി നില്‍ക്കുന്നതാണ് അച്ഛന്റെ സ്വഭാവം . ) ഏതായാലും വ്യവസ്ഥ ഞങ്ങള്‍ അംഗീകരിച്ചു. 
        തിരുനെല്ലി ശ്രീ മഹാവിഷ്ണുക്ഷേത്രം പിതൃതര്‍പ്പണത്തിനു വളരെ പേര് കേട്ടതാണ്. ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യത്താല്‍ അനുഗ്രഹീതമാണ് ഇവിടം എന്നാണ് വിശ്വാസം.ദക്ഷിണ ഗയ , തെക്കന്‍ കാശി എന്നാ പേരിലൊക്കെ അറിയപ്പെടുന്നു.  ഞങ്ങള്‍ ഇടയ്ക്ക് പോവാറുണ്ട്. കഴിഞ്ഞ യാത്രയെക്കുറിച്ച് പറഞ്ഞും, നാളത്തെ പോക്ക് സ്വപ്നം കണ്ടുമാണ്‌ ഉറങ്ങാന്‍ കിടന്നത്. 
     പുലര്‍ച്ചെ നാല് മണിക്ക് അച്ഛന്‍ വന്നു വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. കുട്ടികളടക്കം എല്ലാവരും ഉണര്ന്നിട്ടുണ്ട്. നല്ല തണുപ്പ്. ഇത്തിരി നേരം കൂടി  കിടക്കണം എന്നുണ്ടായിരുന്നു, പക്ഷെ അമ്മ സമ്മതിച്ചില്ല പിന്നെ തിരക്കോട് തിരക്കായിരുന്നു. എല്ലാവരും ഒരുങ്ങി ഇറങ്ങിയപ്പോള്‍ സമയം അഞ്ചര ആയി.
       അങ്ങനെ ഞങ്ങള്‍ യാത്ര തുടങ്ങി. വഴികള്‍ തീര്‍ത്തും വിജനമാണ്. മൂടല്‍മഞ്ഞുള്ളതിനാല്‍ ദൂരക്കാഴ്ച വ്യക്തമല്ല അവിടവിടെയായി ഓര്‍മത്തെറ്റ് പോലെ വിളറിയ ചിരിയുമായി വഴിവിളക്കുകള്‍., മിക്കയിടത്തും വിളക്കുകാല്‍ മാത്രമേ ഉള്ളൂ, വെളിച്ചമില്ല. മഞ്ഞിനിയിലൂടെ അരിച്ചു വരുന്ന ഈ മഞ്ഞ വെളിച്ചത്തില്‍ പുറംകാഴ്ചകള്‍ക്ക് ഒരു ദിവ്യമായ ഭംഗി. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മഞ്ഞുകണങ്ങള്‍ പൊഴിഞ്ഞു വീഴുന്നത് കാണാം. 
       കാട്ടിക്കുളം എത്തി. ഇനിയങ്ങോട്ട് വനമാണ്. ഞങ്ങള്‍ ഇവിടെ ഇറങ്ങി കുറച്ചു ദൂരം വെറുതെ നടന്നു. ചുറ്റും കാപ്പിത്തോട്ടമാണ്. കാപ്പി പഴുത്തിട്ടുണ്ട്. എങ്ങും കാപ്പിയുടെ രൂക്ഷഗന്ധം. തോട്ടത്തില്‍ ഒരിടത്ത് കളത്തില്‍ കാപ്പി  ഉണങ്ങാനിട്ടിരിക്കുന്നു. കുറച്ചു നേരം  നടക്കണമെന്നുണ്ടായിരുന്നു എനിക്ക്, പക്ഷെ എല്ലാരും തിരികെ വണ്ടിയില്‍ കയറി. 
          ഇപ്പോള്‍ പാതയ്ക്കിരുവശവും കാടാണ്. വാനോളം പൊക്കത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വന്മരങ്ങള്‍, അതിനിടയില്‍ ഒരു വികൃതിക്കുട്ടി വരച്ച് ചേര്‍ത്തത് പോലെ തുറസ്സായ കൊച്ചു കൊച്ചു പുല്‍മേടുകള്‍. , ആരോ എടുത്തുവെച്ച കുഞ്ഞുവീടുകള്‍ പോലെ ചില മരങ്ങളില്‍ ഏറുമാടങ്ങള്‍.., മിക്കതും കൃഷിയിടങ്ങളോട് ചേര്‍ന്നാണ്, കാവല്‍പ്പുരകളാവും. റോഡരികില്‍ ഒരു പുല്‍മേട്ടില്‍  ഒരു കുഞ്ഞു മാന്‍ കൂട്ടം മേഞ്ഞു നടക്കുന്നുണ്ട്,
അഞ്ചാറ്പേരുണ്ട്. ഇവര്‍ക്കൊന്നും തണുപ്പില്ലേ  ആവോ? ഇത്ര നേരത്തെ എഴുന്നേറ്റുവരേണ്ട വല്ല കാര്യവുമുണ്ടോ? ഞങ്ങളുടെ സാമീപ്യം മനസ്സിലായിട്ടാവണം- തീറ്റയൊക്കെ നിര്‍ത്തി പരിസരം ശ്രദ്ധിച്ചു. പിന്നെ ഒറ്റയോട്ടമായിരുന്നു. ഒരു ഫോട്ടോ എടുക്കാന്‍ കൂടി പറ്റിയില്ല. കുറച്ചു കൂടി പോയപ്പോള്‍ രണ്ടു  മാനുകളെ കണ്ടു. ഭാഗ്യം! ഇക്കൂട്ടര്‍ ഏതായാലും ഫോട്ടോ എടുക്കാന്‍ സമ്മതിച്ചു.

     പ്രേതസിനിമകളിലൊക്കെ കേള്‍ക്കും പോലെ ഭീകരമായ ഒരു ശബ്ദം കേട്ടു. മയിലിന്റെ കരച്ചിലാണ് കാടിന്റെ നിശ്ശബ്ദതയില്‍ അത് വീണ്ടും പ്രതിധ്വനിക്കുകയാണ്. കേള്‍ക്കുമ്പോള്‍ പേടി തോന്നും. രണ്ടു പേരുണ്ട്, തീറ്റ തേടി ഇറങ്ങിയതാവും. എനിക്ക് പീലി നീര്‍ത്തി കാണണം എന്നുണ്ട്, പക്ഷെ ആളിത്തിരി തിരക്കിലാണെന്ന് തോന്നുന്നു. നിങ്ങള്‍ പൊക്കോളൂ എന്ന മട്ടില്‍ വഴിയൊഴിഞ്ഞു കാട്ടിനുള്ളിലേക്ക്‌ നടന്നു പോയി. 
      ഏകദേശം 8 മണിയോടെ ഞങ്ങള്‍ തിരുനെല്ലിയിലെത്തി. അമൃത ഹോട്ടെലിന് മുന്നില്‍ വണ്ടി നിന്നു. ഇനി ഒരു കയറ്റമാണ്. ഈ കയറ്റം അവസാനിക്കുന്നിടത്താണ് അമ്പലം, ഇതിനിടയില്‍ ഇടത് ഭാഗത്തായി കാണുന്ന കൊച്ചു ക്ഷേത്രമാണ് ദൈവത്താര്‍ മണ്ഡപം. അല്പം കൂടെ മുന്നോട്ടു പോയാല്‍ കാണുന്നതാണ് ക്ഷേത്രം വക പഞ്ചതീര്‍ത്ഥം ഗസ്റ്റ്‌ ഹൗസ്. ഇപ്പോള്‍ മലമുകളില്‍ തലയുയാര്‍ത്തി നില്‍ക്കുന്ന അമ്പലം കാണാം. 
        ബ്രഹ്മഗിരി, ഉദയഗിരി, നരി നിരങ്ങി മല, കരിമല എന്നിങ്ങനെ നാല് മലകള്‍ക്ക് നടുവിലാണ് തിരുനെല്ലി. ശരിക്കും അത്ഭുതം തന്നെ- കൊടും കാടിന് നടുവില്‍ ഒരു റോഡിനാല്‍ മാത്രം പുറംലോകവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു തുരുത്ത് .
       വലിയ ശിലാഫലകങ്ങള്‍ കൊണ്ടാണ് ക്ഷേത്രവും, കല്‍മണ്ഡപവും, നടപ്പാതകളും, പടിക്കെട്ടും ഒക്കെ നിര്‍മിച്ചിരിക്കുന്നത്, പടികള്‍ അവസാനിക്കുന്നിടത്ത് യാതൊരു ആര്ഭാടവും , അലങ്കാരവും കൂടാതെ ലാളിത്യത്തിന്റെ മൂര്‍ത്തിമദ്  ഭാവം പോലെ (ഇന്നത്തെ കാലത്തിനു ചേരാത്ത വിധത്തില്‍ ) സര്‍വ പ്രൗഡിയോടെയും  തല ഉയര്‍ത്തി നില്‍ക്കുന്നു തിരുനെല്ലിപ്പെരുമാളിന്റെ  ആലയം- തിരുനെല്ലി ക്ഷേത്രം. 
    എവിടെയും പഴമയുടെ ഒരു നിഷ്കളങ്കതയുണ്ട്. വലിയ നടക്കല്ലുകള്‍ പാകിയ പ്രദക്ഷിണവഴി. നല്ല തണുപ്പുള്ള അന്തരീക്ഷം. കോടമഞ്ഞില്‍ മുങ്ങി നില്‍ക്കുന്ന ബ്രഹ്മഗിരി. മുറ്റത്തു ഒരു കാട്ടു ചെമ്പകം പൂവിട്ടുണ്ട്. അതാവും നല്ല  ചെമ്പകഗന്ധമുള്ള കാറ്റ്.

      തിരുനെല്ലിയെ കുറിച്ച് കുറെ ഐതിഹ്യങ്ങള്‍ ഉണ്ട്.ബ്രഹ്മാവ്‌ ഒരിക്കല്‍ ഹംസ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പ്രകൃതി ഭംഗി കണ്ടു ബ്രഹ്മഗിരി മലയില്‍ ഇറങ്ങി. വിഷ്ണു ചൈതന്യം കൊണ്ടാണ് ഈ പ്രദേശം  ഇത്ര മേല്‍ മനോഹരമായിരിക്കുന്നത് എന്ന് മനസ്സിലാക്കി. അപ്പോള്‍ ഒരു നെല്ലി മരത്തില്‍ മഹാവിഷ്ണു പ്രത്യക്ഷനായി ഇവിടെ സ്ഥിരപ്രതിഷ്ഠ നടത്താന്‍  ആവശ്യപ്പെട്ടു. ഇവിടം ഭൂമിയിലെ നിത്യവൈകുണ്ഠം ആയിരിക്കുമെന്നും അരുള്‍ ചെയ്തു. അങ്ങനെ ബ്രഹ്മാവ്‌ ആണത്രേ ഇവിടെ പ്രതിഷ്ഠ  നടത്തിയത്. ബ്രഹ്മാവ്‌ യാഗം നടത്തിയ സ്ഥലമൊക്കെ ഇവിടെയുണ്ട്. നെല്ലി മരത്തില്‍ മഹാവിഷ്ണു പ്രത്യക്ഷനായതിനാലാണ് തിരുനെല്ലി എന്ന് പേര് വന്നതെന്നാണ് ഐതിഹ്യം. 
       ഇപ്പോഴും ദിവസത്തിറെ ആദ്യ മുഹൂര്‍ത്തത്തില്‍ ബ്രഹ്മാവാണ് ഇവിടെ പൂജ നടത്തുന്നതെന്നാണ് വിശ്വാസം.  അതിനാല്‍ ഇന്നും രാത്രി നടയടയ്ക്കും മുന്‍പ് ഒരു പൂജയ്ക്കുള്ള സാമഗ്രികള്‍ ബ്രഹ്മയാഗസ്ഥലത്ത് ഒരുക്കി വെയ്ക്കുന്ന പതിവുണ്ട്. 
   ഇവിടത്തെ മറ്റൊരു പ്രത്യേകത ക്ഷേത്രക്കിണര്‍ ഇല്ല എന്നതാണ്. ബ്രഹ്മഗിരിയിലെ കാട്ടുചോലയില്‍ നിന്ന് വലിയ കരിങ്കല്‍ പാത്തിയില്‍ എത്തിക്കുന്ന വെള്ളമാണ് ഇന്നും ഉപയോഗിക്കുന്നത്. വളരെ പുരാതനമായ ഒരു പൈപ്പ്  പോലെ. എത്ര കൊടും വേനലിലും ഈ ജലധാര വറ്റാറില്ല 
       പ്രദക്ഷിണം വെച്ച് ഞങ്ങള്‍ പാപനാശിനിയിലേക്കുള്ള പടികളിറങ്ങാന്‍ തുടങ്ങി. പിതൃതര്‍പ്പണത്തിനു പ്രസിദ്ധമാണ് പാപനാശിനി. ഇതില്‍ മുങ്ങിയാല്‍ സര്‍വപാപങ്ങളും കഴുകിക്കളയാം എന്നാണു വിശ്വാസം. വനവാസകാലത്ത് ദശരഥന്റെ വിയോഗമറിഞ്ഞു ശ്രീരാമന്‍ ഇവിടെ പിതൃകര്‍മം ചെയ്തുവത്രെ. പരശുരാമനും ഇവിടെ തര്‍പ്പണം ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. അതെന്തായാലും പിതൃ തര്‍പ്പണത്തിനു ഇപ്പോഴും നിരവധി ആളുകള്‍ ഇവിടെത്താറുണ്ട്. കര്‍ക്കിടക വാവ് ദിവസം ബലിയിടാന്‍ വലിയ തിരക്കാണ് . പാപനാശിനി കാവേരിയുടെ പ്രഭവമാണത്രേ . ഇത് കാവേരിയുടെ പ്രധാന കൈവഴിയായ കാളിന്ദിയില്‍ എത്തുന്നു,

         പാപനാശിനിയിലേക്ക് പോകും വഴിയാണ് പഞ്ച തീര്‍ത്ഥം എന്നറിയപ്പെടുന്ന ക്ഷേത്രക്കുളം. ബ്രഹ്മഗിരിയില്‍ നിന്ന് ഉത്ഭവിക്കുന്ന അഞ്ചു ഉറവകളില്‍ നിന്നുള്ള ജലം കൊണ്ടാണത്രേ ഈ കുളം ഉണ്ടായിരിക്കുന്നത്. ഈ അഞ്ചു തീര്‍ത്ഥങ്ങളെ  മഹാവിഷ്ണുവിന്റെ ശംഖ-ചക്ര-ഗദാ-പത്മ-പാദങ്ങളോട് ഉപമിച്ചിരിക്കുന്നു.

    പാപനാശിനി എത്തുന്നതിനു തൊട്ടു മുന്‍പ് ഒരു ഗുഹ കാണാം. അകത്തു ഇരുട്ടില്‍ ഒരു കെടാവിളക്ക്, നന്നായി കുനിഞ്ഞാല്‍ മാത്രമേ കാണാനാവൂ. ഇതാണ് ഗുണ്ഡികാ  ശിവക്ഷേത്രം. ഇവിടെ പണ്ട് മുനിമാര്‍ തപസ്സു ചെയ്തിരുന്നുവത്രേ. ഇന്നും ഒരു ആശ്രമം പോലെ ശാന്തശീതളമായ ചുറ്റുപാട്.
ചുറ്റും വന്മരങ്ങള്‍ പടര്‍ന്നു നില്‍ക്കുന്നുണ്ട്. എത്രയോ കാലങ്ങള്‍, ഋതുക്കള്‍, കഥകള്‍ അനുഭവിച്ചവരാവും ഇവര്‍. ഗുണ്ഡികാ ഗുഹയുടെ ഒരറ്റം പക്ഷിപാതാളത്തിലും, അത് വഴി കൊട്ടിയൂരും എത്തുമെന്നും.അതല്ല, തിരുവില്വാമലയിലെ പുനര്‍ജനി ഗുഹയിലാണെന്നും വിശ്വാസമുണ്ട്‌/.. ഇവിടെ നില്ക്കുമ്പോള്‍  നാം കാലത്തിലൂടെ പിന്നോട്ട് സഞ്ചരിച്ചത് പോലെ തോന്നും, ഏതോ ഒരു നൂറ്റാണ്ടില്‍ എത്തിപ്പെട്ടത് പോലെ.
       പാപനാശിനിയിലേക്കുള്ള പടവുകള്‍ തുടങ്ങുന്നയിടത്ത് ഒരു കടയില്‍ വനവിഭവങ്ങളും, കൌതുകവസ്തുക്കളും ഒക്കെയുണ്ട്. നല്ല ശുദ്ധമായ കാട്ടുതേന്‍ യാതൊരു മായവും ചേര്‍ക്കാതെ ഇവിടെ കിട്ടും. രാമച്ചവിശറികള്‍, ഔഷധങ്ങള്‍, വനവിഭവങ്ങള്‍, അലങ്കാരവസ്തുക്കള്‍ എന്നിവയൊക്കെ ഇവിടെ ഉണ്ട്. ഞങ്ങള്‍ ഒരു wind chime വാങ്ങി. അതിന്റെ മനോഹര സംഗീതം കേട്ടുകൊണ്ടാണ് ഞാന്‍ ഇതെഴുതുന്നത്.
    12 മണിയാവുന്നു. ഞങ്ങള്‍ തിരികെ പോരാനൊരുങ്ങി. ബ്രഹ്മഗിരിയില്‍ മഞ്ഞുരുകി. ഇപ്പോള്‍ നല്ല തെളിഞ്ഞ പച്ചനിറം. മറ്റു 3 മലകളും നീല നിറത്തിലും. ഇടയ്ക്ക് ഇന്നത്തെ ലോകത്തില്‍ നിന്ന് വേര്‍പെട്ടു, തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ കാലം കൂടെക്കൂട്ടാന്‍ മറന്നുപോയ പോലെ തിരുനെല്ലി. ഒന്നുകൂടി അവിടെ നിന്ന് ആ ഗന്ധം വലിച്ചെടുത്തു. ഇനിയും വരാം എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങി.
     തിരികെ വരും വഴി കുട്ടേട്ടന്റെ കടയില്‍ നിന്ന് അച്ഛന്‍ ഉണ്ണിയപ്പം വാങ്ങി. കാര്‍ പൊയ്ക്കൊണ്ടിരുന്നു. കഥകളുറങ്ങുന്ന മണ്ണ് കൂടെവരാന്‍ മടിച്ചത് പോലെ അതിവേഗം പിന്നിലേക്കോടി മറഞ്ഞുകൊണ്ടിരുന്നു. കാലത്തിനൊപ്പം പോവാനിഷ്ടമില്ലാത്ത പഴഞ്ചനായ എന്നെ പോലെ....
    
         

Tuesday, 21 August 2012

നീയെന്നെ പ്രണയിക്കുക


അരുത്,ഒരു ചുംബനം കൊണ്ടെന്നെ ഒറ്റുകൊടുക്കരുത് .
യൂദാസിനെപ്പോലെ നീ ചുംബനം കൊണ്ടെന്നെ ഒറ്റുകൊടുക്കരുത്.
നിന്‍റെ മരവിച്ച ചുണ്ടുകളുടെ വരണ്ട ചുംബനത്തെ ഞാന്‍ ഭയക്കുന്നു.

അരുത്, കപടസ്നേഹം കൊണ്ടെന്നെ പ്രലോഭിപ്പിക്കരുത്.

എനിക്ക് നീ വിലക്കപ്പെട്ട കനിയെന്നറിഞ്ഞിട്ടും 
പാപങ്ങളുടെ പറുദീസയിലെക്കെന്നെ ക്ഷണിക്കരുത്.

അരുത്, കാമം കത്തുന്ന തീക്ഷ്ണമിഴികളാലെന്നെ നോക്കരുത്.

ഞാന്‍ വെറും പെണ്ണ്, നിന്‍റെ നോട്ടത്തില്‍ തരളിതയാവുന്നവള്‍.,
ഒരു നനുത്ത സ്പര്‍ശത്തില്‍ അലിഞ്ഞുപോകുന്നവള്‍

ഈ അരുതുകള്‍ക്കപ്പുറം നീയെന്നെ പ്രണയിക്കുക,
ഹൃദയം കൊണ്ടെന്നെ സ്നേഹിക്കുക. 

സ്നേഹത്താല്‍ ഊഷ്മളമായ അധരങ്ങള്‍ കൊണ്ട് മുദ്ര വെയ്ക്കുക.
പ്രണയം തിളങ്ങുന്ന മിഴികളാലെ ആര്‍ദ്രസ്വപ്‌നങ്ങള്‍ പകരുക. 
നമുക്കൊരുമിച്ചു സ്നേഹം കൊണ്ടൊരു പറുദീസ തീര്‍ക്കാം,

Saturday, 28 July 2012

ഭാസ്ക്കരാസ്തമയം


ഇവിടെന്‍റെ താതനാം സൂര്യന്‍ മരിക്കുന്നു
ഇവിടെയെന്‍ പകലുകള്‍ എരിഞ്ഞടങ്ങീടുന്നു 
ഇനിയില്ലുഷസ്സിന്റെ വെള്ളിവെളിച്ചങ്ങള്‍
തമസ്സിന്‍ തിരശീല എന്‍ മുന്നില്‍ വീഴുന്നു 
ഇവിടെ ഞാന്‍ തളരുന്നൊ, രനാഥയായ് മാറുന്നു.

ഓര്‍മ തന്‍ പിന്നാമ്പുറങ്ങളിലെവിടെയോ
ഒരു വസന്തോത്സവത്തിന്‍ വര്‍ണങ്ങള്‍ ചിതറുന്നു.
പടിയിറങ്ങിപ്പോയ നിറവസന്തത്തിന്റെ 
കാഴ്ചകളാലെന്റെ കണ്ണുകള്‍ പുകയുന്നു,
പാതിയില്‍ മുറിഞ്ഞ ഗാനത്തിന്‍ ഈണമെന്‍ 
തൊണ്ടയിലൊരു ഗദ്ഗദമായ്‌ കുരുങ്ങുന്നു,

പകുതിക്ക് വെച്ച് നീ മീട്ടാന്‍ മറന്ന 
വീണതന്‍ തന്തികള്‍ വിറയാര്‍ന്നു തേങ്ങുന്നു.
ഇളവെയില്‍ പോലെ നീ സ്നേഹം പകര്‍ന്നോരീ 
വീടിന്‍റെ മുറ്റത്ത് കരിനിഴല്‍ വീഴുന്നു,
സ്നേഹത്തിന്‍ മഴവില്ല് വിരിയിച്ചൊരാ- 
കാശചെരിവിന്നു കാര്‍മുകില്‍ മൂടുന്നു.

അന്തമില്ലാത്ത വസന്തോത്സവങ്ങളില്‍ 
ഒരു കുഞ്ഞുപൂവായ് ചിരിതൂകി വിലസുവാന്‍ 
നിന്‍ വിരല്‍ത്തുമ്പില്‍ തൂങ്ങി നടക്കുന്ന 
പിഞ്ചിളം പൈതലായ് പുഞ്ചിരി തൂകുവാന്‍ 
നിന്‍ നെഞ്ചിന്‍ ചൂടേറ്റുറങ്ങിയുണരുവാന്‍ 
നീ പാടും താരാട്ടിന്നീണമായ്‌ മാറുവാന്‍ 

ഒരു സൂര്യപുത്രിയായ് ഇനിയും ജനിക്കുവാന്‍
എന്നുമെന്‍ സൂര്യനായ് നീ വിളങ്ങീടുവാന്‍
ഇനിയെത്ര കാലം തപസ്സു ചെയ്യേണ്ടു ഞാന്‍?

Monday, 11 June 2012

ഭ്രാന്ത്




നീയെനിക്ക് തന്നതും മറ്റൊരു ചായാമുഖിയോ?
നോക്കുമ്പോഴെല്ലാം നിന്നെ മാത്രം കാണുന്ന മായക്കണ്ണാടി!
നീയെന്റെ പ്രതിബിംബമോ?
ഇതോ പ്രണയം?!!
.................
ഞാനാ കണ്ണാടി ഉടച്ചുകളഞ്ഞു;
ഇപ്പോള്‍ നൂറായിരം കണ്ണാടിചില്ലുകളില്‍ നീ ചിരിക്കുന്നു.!!
അരുത്, ഇങ്ങനെ ചിരിക്കരുത് - നിന്റെ ചിരിയില്‍ ഞാന്‍ തളരുന്നു..
എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്തെന്ന്...

Monday, 7 May 2012

ചുവന്നു പെയ്യുന്ന മഴ!!


എന്‍റെയീ ഒളിച്ചു വെച്ച വികാരങ്ങളെ
പ്രതിഫലിപ്പിക്കാന്‍ ഈ തൂലികതുമ്പിനു കഴിയുമോ?
നോക്കൂ...
പറഞ്ഞിട്ടില്ലേ ഞാന്‍, മോഹങ്ങ-
ളേറെയൊന്നും എനിക്കില്ലെന്ന്...
ഒരു മഴനീര്‍ത്തുള്ളിയില്‍ സ്വയം ഒളിച്ചി-
രിക്കാനായിരുന്നു എനിക്കിഷ്ടം.
പക്ഷേ...
ഒരു നീര്‍ക്കുമിളയുടെ ആയുസ്സേ എന്‍റെ
സ്വപ്നങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ..
പിന്നെ,
ഒരു ഗുല്‍മോഹര്‍ നട്ടു ഞാന്‍ സ്വപ്‌നങ്ങള്‍
പൂക്കുന്നതും കാത്തിരുന്നു.
പക്ഷേ...
കാലം തെറ്റിപ്പൂത്തത് സ്വപ്ന ഭംഗങ്ങളായിരുന്നു.

എനിക്ക് ചുറ്റും കനം വെച്ച് കിടന്ന
ഏകാന്തതയില്‍ കേട്ട ഓരോ പദസ്വനവും
നിന്റെ പ്രണയനിസ്വനങ്ങലാനെന്നു ഞാന്‍ പ്രതീക്ഷിച്ചു .
പക്ഷേ..
അവ എന്നെയും കടന്നു അകന്നു പോയപ്പോള്‍
തിളച്ചു തൂവിയ പ്രണയം ഞാന്‍ ശവപ്പെട്ടിയിലാക്കി.

എങ്കിലുമീ തിളയ്ക്കുന്ന ചിന്തകള്‍ക്ക് മേല്‍
നിന്‍റെ പ്രണയമഴ പെയ്യുക തന്നെ ചെയ്യും.
അന്നൊരു പക്ഷേ...
ഒഴുകിപ്പടര്‍ന്ന എന്‍റെ ചോര തെറിച്ചു
നിശ്ചലമായ എന്‍റെ ഹൃദയത്തിനു മേല്‍
മഴ ചുവന്നു പെയ്യുകയാവും!!!

Tuesday, 24 April 2012

മഴ ബാക്കിവെച്ചത്..



ഉടഞ്ഞ വളപ്പൊട്ടുകള്‍..

ചിതറിത്തെറിച്ച മഞ്ചാടി മണികള്‍. ..

മണ്ണില്‍ പതിഞ്ഞ അപ്പൂപ്പന്‍താടി..

പൊട്ടിത്തകര്‍ന്ന നീര്‍ക്കുമിളകള്‍..

പടര്‍ന്നിറങ്ങിയ രക്തസിന്ദൂരം...

അലിഞ്ഞമര്‍ന്ന ആലിപ്പഴങ്ങള്‍.. 

കരഞ്ഞുപെയ്യുന്ന ഈ മഴയില്‍ ഒലിച്ചുപോയത് 

നീ എന്നിലെഴുതിയ സ്നേഹചിത്രങ്ങളാണ് . 

ഇല്ലാതായത്ഞാന്‍ തന്നെയാണ്..!!

ഞാന്‍ - നീ വരച്ച തെളിമയാര്‍ന്ന ചിത്രം..

ഇപ്പോള്‍ ഞാനെവിടെയാണ്?????

Thursday, 15 March 2012

ഈ പുണ്യഭൂവില്‍ ഒരു ദിവസം..



     ഞായറാഴ്ച്ചകള്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങളാണ്. ഞായറാഴ്ചകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് എപ്പോഴും. അച്ഛനും, അമ്മയ്ക്കും അന്ന് ലീവ് ആണ്.എനിക്കും, കുട്ടനും ക്ലാസ്സ്‌ ഇല്ല.മിക്കവാറും, മുഴുവന്‍ സമയവും അന്ന് ഞങ്ങള്‍ ഒന്നിച്ചാവും. പിന്നെ ഞങ്ങളുടെ ഉത്സവമാണ്.ചിലപ്പോള്‍ അതില്‍ പങ്കു കൊള്ളാന്‍ വിരുന്നുകാരും ഉണ്ടാവും.


     ഞങ്ങളുടെ യാത്രകളേറെയും ഞായറാഴ്ച ഉച്ച തിരിഞ്ഞാണ്.ചിലപ്പോള്‍ അമ്പലങ്ങളിലേക്ക്,അല്ലെങ്കില്‍ സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ വീടുകളിലേക്ക്, അതുമല്ലെങ്കില്‍ ഏതെങ്കിലും ഉല്ലാസ കേന്ദ്രങ്ങളിലേക്ക്, പ്രകൃതി രമണീയമായ ഇടങ്ങളിലേക്ക്, മറ്റു ചിലപ്പോള്‍ പ്രതേകിച്ചു ഒരു ലക്ഷ്യവുമില്ലാതെ അങ്ങനെ...... ഞങ്ങളുടെ മാത്രം ലോകത്തില്‍, കളിചിരികള്‍ പറഞ്ഞ്, കാര്യങ്ങള്‍ പറഞ്ഞ്, അല്പം പരദൂഷണം പറഞ്ഞ്, പാട്ടുകളും, കവിതയും കേട്ട്, സ്വപ്‌നങ്ങള്‍ പങ്കു വെച്ച് ഞങ്ങളുടേത് മാത്രമായ ലോകത്തില്‍ , ഞങ്ങളുടെ സ്വര്‍ഗത്തില്‍ ....
     ഇതുപോലെ മനോഹരമായ ഒരു ഞായറാഴ്ച ഉച്ചയൂണ് കഴിഞ്ഞു ഇരിക്കുമ്പോള്‍ അച്ഛനാണ് ചോദിച്ചത്, നമുക്ക് പൊന്‍കുഴി അമ്പലത്തില്‍ പോയാലോ എന്ന്.. എനിക്കും, കുട്ടനും പിന്നെന്തു വേണം!! അതാണ്‌ പൊന്‍ കുഴിയിലെക്കുള്ള ഞങ്ങളുടെ ആദ്യ യാത്ര. മൂന്നു മണി ആയപ്പോഴേക്കും ഞങ്ങള്‍ പുറപ്പെട്ടു. മൂന്നര കഴിഞ്ഞപ്പോഴേക്കും ബത്തേരി കഴിഞ്ഞു. സുല്‍ത്താന്‍ ബത്തേരി. പണ്ട് പടയോട്ടക്കാലത്ത് ടിപ്പു സുല്‍ത്താന്റെ ആയുധപ്പുര ഇവിടെ ആയിരുന്നുവത്രേ! sulthan 's battery ആണ് കാലക്രമേണ സുല്‍ത്താന്‍ ബത്തേരി ആയത്.


     ഇവിടെ ഒരു പുരാതന ജൈനക്ഷേത്രമുണ്ട്. ഇതിന്‍റെ ഉള്ളില്‍ ഒരു തുരങ്കമുണ്ടെന്നും, അത് ചെന്നുനില്‍ക്കുന്നത് മൈസൂരില്‍ ആണെന്നും പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ടിപ്പു സുല്‍ത്താന്റെ ഒളിത്താവളം ആയിരുന്നത്രെ ഈ ക്ഷേത്രം. അതെന്തായാലും ഞങ്ങള്‍ വയനാട്ടുകാര്‍ക്ക് ബത്തേരി ഏറെ വിലപ്പെട്ട ഇടമാണ്. കേരള, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികള്‍ക്ക് അടുത്താണ് ബത്തേരി. അതിനാല്‍ തന്നെ കച്ചവട കേന്ദ്രവുമാണ്. സ്കൂള്‍. കോളേജ്, ആശുപത്രി തുടങ്ങി ഇതു കാര്യത്തിനും ബത്തേരി വയനാട്ടുകാര്‍ക്ക് ഒരു അനുഗ്രഹമാണ്.
     ബത്തേരി പിന്നിട്ടപോഴേക്കും ചെറിയ തണുപ്പ് പടര്‍ന്നു തുടങ്ങി. മുത്തങ്ങ വന്യജീവി സങ്കേതത്തിന് സമീപമെത്തി ഞങ്ങള്‍. ഇതാ ഈ കാണുന്ന പുല്‍മേടുകളിലാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സമരാഗ്നി ആളിപ്പടര്‍ന്നതും, ചോരപ്പുഴയൊഴുകിയതും. ഇപ്പോഴും അവിടവിടെയായി തലയുയര്‍ത്തി നില്ക്കുന്നൂ പുല്ലുമേഞ്ഞ കൂരകള്‍- ഒരു ചോദ്യചിഹ്നം പോലെ..
ഇനിയങ്ങോട്ട് ഇരുവശവും കാടാണ്. നിശ്ശബ്ദത കനം വെക്കുന്നു.പൊന്നിന്‍ നിറമുള്ള അന്തിവെയില്‍ മരങ്ങള്‍ക്കിടയിലൂടെ
അരിച്ചു
വരുന്നു. 


മുന്നില്‍ നീണ്ടുകിടക്കുന്ന വിജനമായ വഴി. തേക്കിന്‍ കാടിന് നടുവില്‍ ഇടയ്ക്കിടെ പടര്‍ന്നുനില്‍ക്കുന്ന ഇല്ലിക്കൂട്ടങ്ങള്‍ കാണാം. മുളംകൂട്ടങ്ങള്‍ക്കടുത്തെത്തുമ്പോള്‍ ശ്വാസമടക്കിയാണ് ഞാനും കുട്ടനും ഇരിക്കുന്നത്. കാരണം മുളംകൂമ്പ് തിന്നാന്‍ ആനകള്‍ വരുമെന്ന് കേട്ടിട്ടുണ്ട്. മുന്നോട്ടു പോകുന്തോറും കാടിന്‍റെ ആഴംകൂടി വന്നു, ഞങ്ങളുടെ ആകാംക്ഷയുടെയും. പടിയുണ്ട്, എന്നേലും ഒരാനയെ എങ്കിലും കാണണമെന്നുമുണ്ട്‌. ആന പോയിട്ട് ഒരു കുഴിയാനയെ പോലും കണ്ടില്ല, ഇതുവരെ.
     മുത്തങ്ങ ചെക്ക്‌ പോസ്റ്റിനു കുറച്ചകലെയായി വണ്ടി നിര്‍ത്തി ഞങ്ങളിറങ്ങി. വളരെ ശാന്തമായി ഒരു പുഴയോഴുകുന്നുണ്ട് - പതിഞ്ഞ താളത്തില്‍, കാടിന്‍റെ നിശ്ശബ്ദ ഭംഗിയെ തെല്ലു പോലും അലോസരപ്പെടുത്താതെ, കൊലുസ്സിന്റെ വെള്ളിമണികള്‍ കൊഞ്ചാതെ, വളരെ പതിഞ്ഞ കാലടികള്‍ വെച്ച് നടക്കുന്ന പെണ്‍കൊടിയെപ്പോലെ.. ഇത്രയും ശാന്തമായി ഒരു പുഴയ്ക്കു ഒഴുകാന്‍ കഴിയുമെന്ന് ഇപ്പോഴാണ് ഞാനറിയുന്നത്.ഇരുകരകളിലും സമൃദ്ധമായി വളര്‍ന്നുനില്‍ക്കുന്ന മുളംകൂട്ടങ്ങള്‍ടയില്‍ . അതിനിടയില്‍ ചിതറിക്കിടക്കുന്ന ആദിവാസിക്കുടികളും കാണാം.
     അനിയനാണ് കാണിച്ചു തന്നത്.- ഒരു മരത്തിന്‍റെ ഏറ്റവും മുകളിലത്തെ കൊമ്പില്‍ വെയില്‍ കാഞ്ഞിരിക്കുന്നു, വലിയൊരു മലയണ്ണാന്‍. നിറയെ രോമങ്ങള്‍ തിങ്ങിയ വലിയ വാല്‍ കാണാന്‍ എന്ത് ഭംഗിയാ!! കൊതി തീരെ ഒന്ന് കാണാന്‍ പോലും പറ്റിയില്ലാ, അപ്പോഴേക്കും മരങ്ങള്‍ ചാടിച്ചാടി അത് ഉള്‍ക്കാട്ടില്‍ പോയ്മറഞ്ഞു.
     ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. അതാ ത്തിനും അപ്പുറത്താണ് ക്ഷേത്രം - പടര്‍ന്നു നില്‍ക്കുന്ന മുളം കൂട്ടങ്ങള്‍ ചൂണ്ടി അച്ഛന്‍ പറഞ്ഞു. റോഡരികില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു ഞങ്ങളിറങ്ങി. സമയം നാലര ആവുന്നതെയുള്ളൂ. അഞ്ചു മണിയെങ്കിലും ആവും നട തുറക്കാന്‍. നല്ല സുഖദമായ തണുപ്പുള്ള അന്തരീക്ഷം. അടുത്ത് തന്നെ ഒരു ഏറുമാടം ഉണ്ട്, ഒരു കുഞ്ഞു പെട്ടിക്കടയും. വളരെ കുറച്ചു ആളുകളെ ഉള്ളൂ.. മിക്കവാറും കര്‍ണാടകയില്‍ നിന്ന് വന്ന ടൂറിസ്റ്റുകള്‍ ആണ്.


     നട തുറക്കാന്‍ ഇനിയും സമയം ഉണ്ടല്ലോ, ഞങ്ങള്‍ ചുമ്മാ നടക്കാന്‍ തീരുമാനിച്ചു. അമ്പലത്തിനടുത്തായി ഗ്രാമത്തിന്റെ ഉള്ളിലേക്ക് നീളുന്ന ഒരു ചെമ്മാന്‍ പാതയുണ്ട്. ഞങ്ങള്‍ അതിലെ നടന്നു. ഒരു ഭാഗം മുഴുവന്‍ കൃഷി ചെയ്യാതെ ഇട്ടിരിക്കുന്ന വയലാണ്, നിറയെ പച്ചപ്പുല്ല് നിറഞ്ഞു വിശാലമായ ഇടം. അവിടെ ഓടിത്തിമിര്‍ത്തു കളിക്കുന്ന ആദിവാസിക്കുട്ടികളെ കാണാം. അത് നോക്കിയിരുന്നു കിന്നാരം പറയുന്ന ഒരു കൂട്ടം പെണ്ണുങ്ങള്‍ അവരുടെ അമ്മമാരാവും. കുത്തിമറഞ്ഞു കളിക്കുന്ന , ആര്‍ത്തു ചിരിക്കുന്ന കുട്ടികളോടും, അത് ആസ്വദിച്ചിരിക്കുന്ന അമ്മമാരോടും ഒക്കെ എനിക്ക് അസൂയ തോന്നി. എന്ത് രസാവും, ഒരു ധൃതിയും, ആകുലതകളും ഇല്ലാതെ... നാളെയെക്കുറിച്ചോര്‍ക്കാതെ .. ഇങ്ങനെ ഇരുന്നു.. അന്തിവെയില്‍ കാഞ്ഞു..
വേദപുസ്തകത്തില്‍ പറയുമ്പോലെ അവര്‍ നാളെയെക്കുറിചോര്‍ക്കുന്നില്ല , കൂട്ടിവെയ്ക്കുന്നുമില്ല, അധ്വാനിച്ചു കിട്ടുന്ന പണം കൊണ്ട് ഇന്ന് സുഭിക്ഷമായി, സമൃദ്ധമായി, സന്തോഷമായി ജീവിക്കുന്നു.
     മറുവശം മുഴുവന്‍ കാടാണ്. വൈദ്യുതകമ്പിവേലി കെട്ടിയിട്ടുണ്ട് ചുറ്റും. അടുത്തായി ഒരു ആദിവാസികോളനി കാണാം. വിശാലമായ മുറ്റം, അതിനു ചുറ്റുമായി തെറിച്ചു വീണത്‌ പോലെ കുഞ്ഞു കുഞ്ഞു വീടുകള്‍. മിക്കതും ഓടു മേഞ്ഞതാണ്, ചിലതൊക്കെ ടെറസ്സും. മുറ്റവും, തരയുമെല്ലാം ചാണകം മെഴുകി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മുറ്റത്തിന്റെ ഒരു കോണില്‍ പരമ്പില്‍ ഉണക്കാന്‍ മഞ്ഞള്‍ വെച്ചിട്ടുണ്ട്.
        കാലി മേയ്ക്കാന്‍ പോയി വന്ന ഒരു ആദിവാസിപ്പയ്യനെയും  കണ്ടു.  അവന്‍റെ പിറകെ കുടമണി കിലുക്കി വരുന്ന കാലിക്കൂട്ടങ്ങള്‍. കുറച്ചു നേരം കൂടി ചുറ്റിത്തിരിഞ്ഞു അവയെല്ലാം അവന്‍റെ പിറകെ തൊഴുത്തിലേക്ക്‌ പോയി.


     ഞങ്ങള്‍ വീണ്ടും നടന്നു. സമൃദ്ധമായ കൃഷിയിടങ്ങള്‍! പച്ചക്കറികളും, വാഴയും എല്ലാമുണ്ട്. ഒത്ത നടുക്കായി ഒരു കാവല്മാടവും ഉണ്ട്. ഒട്ടുനേരം ഞങ്ങളവിടെ ഇരുന്നു. ആരും ഏറെയൊന്നും സംസാരിച്ചില്ല, ആ കുളിരില്‍, നിശബ്ദതയില്‍ അലിഞ്ഞു അവിടെയിരുന്നു. മനസ്സില്‍ തണുപ്പ് പടരുന്നുണ്ടായിരുന്നു.


     നട തുറന്നുകാണും,സീതാദേവിയും, ശ്രീരാമനും വനവാസ കാലത്ത് ഇവിടെ വസിച്ചിരുന്നു എന്നാണു ഐതിഹ്യം! ഞങ്ങള്‍ ക്ഷേത്രതിനടുതെക്ക് വന്നു. റോഡിനിരുവശവുമായി രണ്ടു ക്ഷേത്രസ്സമുച്ചയമുണ്ട്. ഒരു ഭാഗത്ത് ശ്രീരാമനും, മറുഭാഗത്ത് സീതാദേവിയും. സീതാക്ഷേത്രത്തിനു സമീപമായി ഒരു കൊച്ചു തടാകം കാണാം. പായല്‍ നിറഞ്ഞു, പച്ച നിറമുള്ള വെള്ളം തീര്‍ത്തും നിശ്ചലമാണ്. ഒരു കുഞ്ഞോളം  പോലുമില്ല. വെള്ളത്തിനു കുറുകെ ഒരു മരം വീണു കിടപ്പുണ്ട്.
പൊഴിഞ്ഞുവീഴുന്ന ഒരില പോലും വെള്ളത്തിന്റെ തപസ്സിനു ഭംഗം വരുത്തുന്നില്ല. കാലപ്രവാഹത്തിന്റെ ഗതികളറിയാതെ , ഋതുഭേതങ്ങളറിയാതെ, ഏതോ ഒരു യുഗത്തില്‍ ഉറങ്ങാന്‍ പോയ സുന്ദരിയെ പോലെ.. ഏതോ കാലത്തിന്‍റെ ദീപ്തസ്മരണകളും പേറി തപസ്സു ചെയ്യുന്ന കന്യകയെപ്പോലെ..




     കണ്ണീര്‍ തടാകം എന്നാണു ഇത് അറിയപ്പെടുന്നത്. ശ്രീരാമന്‍ ഉപേക്ഷിച്ചുപോയ സീതാദേവി ദുഃഖം സഹിക്കവയ്യാതെ കരഞ്ഞപ്പോള്‍ ആ കണ്ണുനീര്‍ ഒഴുകി ഉണ്ടായതാണത്രേ ഈ തടാകം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ കണ്ണീരു പോലെ തെളിഞ്ഞ വെള്ളമായിരുന്നു. ഏതോ സാമൂഹ്യ വിരുദ്ധര്‍ കൊണ്ടിട്ട ആഫ്രിക്കന്‍ പായല്‍ വളര്‍ന്നു ഇപ്പോള്‍ വല്ലാതെ വൃത്തി കേടായിരിക്കുന്നു.
സങ്കടം തോന്നി. മറ്റേതൊരു നാട്ടിലായിരുന്നെങ്കിലും ഇതിങ്ങനെ കിടക്കുമായിരുന്നില്ല.തടാകക്കരയിലിരുന്നു ഇപ്പോഴും സീതാദേവി കണ്ണീര്‍ പൊഴിക്കുന്നുണ്ടാവുമോ ആവോ?!
നട തുറന്നിരിക്കുന്നു. ആദ്യം ശ്രീരാമ ക്ഷേത്രത്തില്‍ പോയി തൊഴുതു. എത്ര നേരം കിട്ടിയാലും മതി വരില്ല, ആ നിശബ്ദതയില്‍ മനം നിറഞ്ഞു തൊഴാന്‍. മനസ്സ് കൊണ്ട് ശ്രീ രാമനോട് ചോദിച്ചു: എല്ലാ സുഖവും ഉപേക്ഷിച്ചു വനവാസകാലത്ത് പോലും കൂടെ നിന്നിട്ടും, സീതാ ദേവിയോട് അഗ്നിശുദ്ധി വരുത്താന്‍ പറഞ്ഞതെന്തേ? ഈ കൊടും കാട്ടില്‍ നിഷ്കരുണം ഉപേക്ഷിച്ചതെന്തേ?
     ക്ഷേത്രത്തിനു പിന്‍വശത്തായി ഒരു പുഴയൊഴുകുന്നുണ്ട്. പുഴയ്ക്കക്കരെ കാടാണ് . പുഴയിലേക്കുള്ള പടിക്കെട്ടിലിരുന്നു അച്ഛനും, അമ്മയും ഏറെ നേരം സംസാരിച്ചു. ഞാനും കുട്ടനും പോയി ഹനുമാന്‍ സ്വാമിക്ക് നേദിച്ച അവിലും, പഴവും വാങ്ങി വന്നു. അതാണ്‌ ഇവിടത്തെ പ്രസാദം.
റോഡു മുറിച്ചു കടന്നു സീതാദേവിയെ തൊഴാന്‍ പോയി.ഇപ്പ്പോഴും സമീപം തന്നെ കാവല്‍ നില്‍ക്കുന്നുണ്ട് ഹനുമാന്‍. കോവിലിനു പിറകില്‍ വലിയൊരു ചെമ്പകമരം നില്ക്കുന്നു . നിറയെ ചെമ്പകം പൂക്കുന്ന രാത്രികളില്‍
സീതാദേവി ഇതിനു ചുവട്ടില്‍ നിറകണ്ണുകളോടെ നിന്നിരിക്കുമോ? ഒരിതള്‍ ചെമ്പകം പൊഴിച്ചുകൊണ്ട്‌ മരം എന്തോ പറയുന്നുണ്ട്, അതോ സീതാദേവി ഉത്തരം നല്‍കുന്നതോ?
 ഒരിക്കല്‍ കൂടി പ്രദക്ഷിണം വെച്ച് ഞങ്ങള്‍ തിരികെ നടന്നു.
       തിരികെ കാറില്‍ കയറുമ്പോള്‍ അച്ഛന്‍ ചോദിച്ചു, നമുക്ക് കുറച്ചു ദൂരം കൂടി പോയാലോ, സന്ധ്യയാവുന്നല്ലെയുള്ളൂ.. അങ്ങനെ ഞങ്ങള്‍ കര്‍ണാടക അതിര്‍ത്തി വരെ പോകാന്‍ തീരുമാനിച്ചു. കുറച്ചു ദൂരം പോയപ്പോഴേ കണ്ടു ഒരു കൂട്ടം മാനുകള്‍! ചുരുങ്ങിയത് ഒരു നാല്‍പതു എണ്ണമെങ്കിലും ഉണ്ട്. റോഡു മുറിച്ചു കടക്കുകയാണ്. മാനുകളെ മുന്‍പും കണ്ടിട്ടുണ്ട്. എങ്കിലും ഇത്ര അടുത്തു ഒന്ന് കൈ നീട്ടിയാല്‍ തൊടാവുന്ന അത്ര അടുത്ത് കാണുന്നത് ആദ്യമായാണ്‌. സാധാരണ മനുഷ്യരെ കാണുമ്പോഴേ ഓടിമറയുകയാണ് പതിവ്. അല്പം കൂടി മുന്നോട്ടു പോയപ്പോള്‍ ഒരു ആനക്കൂട്ടം കണ്ടു.റോഡുവക്കില്‍ നിന്ന് മുളം കൂമ്പുകള്‍ തിന്നുകയാണ്.കൊമ്പനും, പിടിയും പിന്നെ ഒരു ആനക്കുട്ടിയും! അല്പം മാറി വേറെ രണ്ടു പേരും. ഇവരും ഞങ്ങളെപ്പോലെ ഞായറാഴ്ച ആഘോഷിക്കാന്‍ പോയതാണോ ആവോ?


 ഇപ്പോള്‍ ഞങ്ങള്‍ അതിര്‍ത്തി എത്തി. അവിടെ ഒരു കുളമുണ്ട്. ആനക്കുളം എന്നാണ് പറയുന്നത്. അതില്‍ ഒരു വലിയ ആന കുളിക്കുന്നു.(കുളിക്കാവും , മുട്ടറ്റം വെള്ളത്തില്‍ വേറെ എന്ത് ചെയ്യാനാണ്?). രാത്രിയാവാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ തിരിച്ചു പോന്നു.
ഇടയ്ക്ക് ഒരു കൂട്ടം ആളുകള്‍ ഫോട്ടോ എടുക്കുന്നത് കണ്ടു. ഏതെങ്കിലും വന്യജീവി ആവും. ഞങ്ങളും കാര്‍ നിര്‍ത്തി. കാട്ടുപോത്തിന്‍ കൂട്ടമാണ്‌. കുറച്ചു പടമെടുത്തു ഞങ്ങള്‍ യാത്ര തുടര്‍ന്നു.


        ഇരുള്‍ പരന്നിരിക്കുന്നു. ഇരുട്ട് കാടിന്റെ വന്യസൌന്ദര്യം വര്‍ധിപ്പിക്കുന്നു. ഈ കാടിന് എത്ര എത്ര ഭാവങ്ങളാണ്. ക്ഷേത്രവും കടന്നു കാര്‍ പോയപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. ശ്രീരാമനും, സീതാദേവിയും, ലവകുശന്മാരും    യാത്രാ മംഗളം നേര്‍ന്നു കൈ വീശുന്നുവോ? വീണ്ടും വരണമെന്ന് പറയുന്നുവോ? ഞാന്‍ കണ്ണുകളടച്ചു.മനസ്സില്‍ തണുപ്പ് പടരുന്നു. ഇനിയൊരു ഞായരാഴ്ച്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്!!