ഒരുനാള്‍ ഞാന്‍ ഉറങ്ങുക മരണത്തിലേക്കായിരിക്കും,
അന്ന് നിറയെ നീലപൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന മരണത്തിന്റെ
താഴ്വരയിലാവും ഞാന്‍ ഉണര്‍ന്നെഴുന്നെല്‍ക്കുക ... നിറയെ മരണം പൂത്ത
കുഞ്ഞുനീലപൂക്കള്‍..,. താഴ്വരയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു മരത്തില്‍ നിന്നും
പഴുത്ത ഇലകളും, ചുവന്ന പൂക്കളും സദാ പൊഴിഞ്ഞുവീഴുന്നുണ്ടാകും.
മഞ്ഞിന്റെ നീലപ്പുകയാല്‍ കുന്നു മൂടിയിരിക്കും.
താഴെ നീലപ്പൂക്കളുടെ പരവതാനി,
മുകളില്‍ മരവിപ്പിക്കുന്ന നിസ്സംഗതയുടെ ആകാശനീലം.
കുന്നിലാകെ ഒഴുകിനടക്കുന്ന മരണഗന്ധമുള്ള നീല മഞ്ഞിന്‍ധൂപം.
എങ്ങും നീല.. നീലിമ..
അവിടെ വിളര്‍ത്ത മിഴികളും, പകച്ച മനസ്സും, മഞ്ഞച്ച
മുഖവുമായി ഉഴറിനടക്കുന്ന പെണ്‍കുട്ടി-ഞാന്‍.
മരവിപ്പിക്കുന്ന നീലയല്ലാതൊരു നിറം തിരഞ്ഞു നടക്കുന്നവള്‍..
ഈ മരണനീലിമയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോവാന്‍
വരുന്ന ഗന്ധര്‍വനേയും കാത്തിരിക്കുന്നവള്‍.
ഒരു പക്ഷെ,,, പിന്മടക്കങ്ങളില്ല ഈ നീലവസന്തത്തിനു എന്നറിഞ്ഞിട്ടും
അവളുടെ പകല്‍ക്കിനാവുകളില്‍..പേടിപ്പെടുത്തുന്ന നീലിമയ്ക്കിടയിലും
നിറക്കൂട്ടുകള്‍ കടന്നുവരുന്നു ..
മരണത്തിന്റെ പൂക്കള്‍ക്കിടയില്‍ വാടിയ ഒരു നീല പൂവായി ഞാനും ...
ഇനിയവളുടെ സ്വപ്നങ്ങളില്‍ നിന്ന് നീല മാഞ്ഞുപോവുമോ?
എന്റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....
Thursday, 11 April 2013
Saturday, 6 April 2013
വഴികൾ അവസാനിക്കുന്നത്
വഴികളേറെ ഞാൻ നടന്നുനോക്കി-
നിന്നിൽ നിന്നകന്നു മാറാൻ.
പക്ഷേ ഒടുവിൽ എല്ലാ വഴികളും
എത്തിച്ചേരുന്നത് നിന്നിലേക്കാണ്.
ഇപ്പോൾ ഞാൻ മനസ്സിലാക്കുകയാണ് -
എന്റെ വഴികൾ നിന്നിലേക്ക് നീളുന്നവയെന്ന്;
മൃതിയിലേക്കായാലും, പുനർജനിയിലേക്കായാലും.
തെറ്റെങ്കിലാവട്ടെ, ഞാൻ നടക്കുന്നു-
നിന്നിലേക്ക്... ഒരുപക്ഷെ മൃതിയിലേക്ക്..
Friday, 5 April 2013
പ്രണയം
പകൽമാന്യന്മാർ കല്പ്പിച്ച സീമകൾക്കപ്പുറം
കടൽ ആകാശത്തെ പ്രണയിച്ചു; പരിണയിച്ചു.
അവർ ഒരാത്മാവായി.
കടലിന്റെ പരിരംഭണത്തിൽ
ആകാശം ചുവന്നു തുടുത്തു.
ഇപ്പോൾ കടലിനും ആകാശത്തിനും ഒരേ നിറം-
പ്രണയത്തിന്റെ ചുവപ്പ്!
കാത്തിരിപ്പിനൊടുവിൽ
ആകാശം മഴക്കാറിനെ ഗർഭം ധരിച്ചു
സ്നേഹവർഷമായ്
കടലിനെ പുല്കുന്നു മഴക്കുഞ്ഞുങ്ങൾ.
ഇപ്പോഴും കടലിനും ആകാശത്തിനും ഒരേ നിറം-
സ്നേഹസാഫല്യത്തിൻ കാർവർണം!
അഹങ്കാരം
അവർ പറയുന്നു-
എനിക്കഹങ്കാരമത്രെ.
അഹങ്കാരം ഉണ്ടായിരുന്നെന്നും
അത് നീയായിരുന്നെന്നും
ഇപ്പോഴെനിക്ക് 'അഹം' പോലുമില്ലെന്നും
അവർക്കറിയില്ലല്ലോ ..
മണ്ടന്മാർ!; ഞാൻ ചിരിച്ചു
പിന്നെ തിരിച്ചുപോന്നു.
ഞാൻ ജീവിക്കുന്ന ഭൂതകാലങ്ങളിലേക്ക്
നമ്മുടെ ലോകത്തേക്ക്...
ഇനി നീയും പറയുമോ
എനിക്കഹങ്കാരമെന്ന്?!
Saturday, 30 March 2013
മുത്തുച്ചിപ്പി
നീ കടലാകുക;
നിന് മാറിലുറങ്ങുന്ന ചിപ്പിയാവട്ടെ ഞാൻ.
നിന്നെ മാത്രം കിനാവ് കാണുന്ന
നീയെന്ന ലോകം മാത്രമറിയുന്ന
നിന്നിൽ നിന്നടർന്നാൽ
ജീവൻ പൊലിയുന്ന ചിപ്പി.
നിന്റെ സ്നേഹം എന്നുള്ളിൽ
മുത്തുകളായ് പിറക്കട്ടെ!!
നീ കടലാകുക
Subscribe to:
Posts (Atom)




